
വന്യജീവി ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം 10 ലക്ഷം രൂപയിൽ നിന്നും 14 ലക്ഷം രൂപയായി വർദ്ധിപ്പിക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. ഇതിൽ 4 ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (SDRF) നിന്നും 10 ലക്ഷം രൂപ വനം വകുപ്പിന്റെ തനത് ഫണ്ടിൽ നിന്നുമാണ് നൽകുക. പാമ്പ് കടിയേറ്റോ തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിലോ മരിക്കുന്നവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ സഹായം ലഭിക്കും. കൂടാതെ, 60 ശതമാനത്തിലധികം വൈകല്യം സംഭവിക്കുന്നവർക്ക് 2.5 ലക്ഷം രൂപയും, ഒരാഴ്ചയിൽ കൂടുതൽ ആശുപത്രിയിൽ കഴിയേണ്ടി വരുന്ന ഗുരുതര പരിക്കുള്ളവർക്ക് ഒരു ലക്ഷം രൂപ വരെയും ധനസഹായം നൽകാൻ പുതുക്കിയ മാർഗ്ഗരേഖയിൽ വ്യവസ്ഥയുണ്ട്; വന്യജീവി ആക്രമണങ്ങളെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചതിന്റെ തുടർച്ചയായാണ് ഈ തീരുമാനം.