
പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിമാനയാത്രാ നിരക്ക് കുത്തനെ ഉയരുന്നത് പ്രവാസികൾക്ക് കനത്ത തിരിച്ചടിയാകുന്നു. യുദ്ധസാഹചര്യത്തിൽ വിമാനക്കമ്പനികൾ സർവീസുകൾ കുറയ്ക്കുകയും നിരക്ക് നാലിരട്ടിയോളം വർധിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. ഏപ്രിൽ ആദ്യം വരാനിരിക്കുന്ന ചെറിയ പെരുന്നാൾ ആഘോഷത്തിനായി നാട്ടിലെത്താൻ ആഗ്രഹിക്കുന്ന മലയാളി കുടുംബങ്ങളെയാണ് ഈ 'ആകാശക്കൊള്ള' ഏറ്റവുമധികം ബാധിക്കുന്നത്. അടിയന്തരമായി കേന്ദ്ര സർക്കാർ നിരക്കുവർധനയിൽ ഇടപെടണമെന്ന ആവശ്യമാണ് പ്രവാസി സംഘടനകൾ ഉയർത്തുന്നത്.